Saturday 3 March 2018

ആറ്റുകാൽ, അനന്ത പുരിയുടെ സായൂജ്യം.
ഓർമയുടെ  വിദൂര ഭൂമികയിൽ തെളിയുന്ന,  എഴുപത് കളിൽ ആറ്റുകാൽ ക്ഷേത്രം  നന്നേ ചെറുത്.
നിരീശ്വരവാദത്തിന്റെ കൗമാരം. എങ്കിലും, പൊങ്കാലയിടാൻ പോകുന്ന അമ്മയുടെ എസ്‌കോർട് ആയി പോയിരുന്നു.  കിഴക്കേകോട്ട വരെ ബസിൽ. പിന്നെ കാൽനട.

പാടത്തിന്റെ അരികിൽ ഒരു പച്ച തുരുത്ത്. ധ്യാനത്തിൽ മുഴുകി നിൽക്കുന്ന തെങ്ങുകൾ തീർക്കുന്ന അതിര്. വേനലിലും പിൻവാങ്ങാത്ത പച്ചയുടെ കാരുണ്യം.
പൊങ്കാല കഴിഞ്ഞു ഇറങ്ങുന്ന അമ്മയുടെ മുഖം മുഴുവൻ കരി , വിയർപ്പ്, തളർച്ച. ഇവയെല്ലാം മാറ്റി തെളിയുന്ന സംതൃപ്‌തി. ആശ്വാസം. ആത്മവിശ്വാസം.
എന്താണ് അമ്മ പൊങ്കാലയിട്ടു അപേക്ഷിക്കുന്നത്, ഞാൻ ചോദിച്ചു.
നിനക്ക് മെഡിസിന് പഠിക്കാൻ കഴിയണം,അത് ഒരു പ്രാർത്ഥന.
അത് നടക്കില്ല. എനിക്ക് ഇന്ഗ്ലീഷ് എമ്മെ പഠിച്ചാൽ മതി. പിന്നെ, ഈ ദേവിയല്ല ല്ലോ മെഡിക്കൽ കോളേജ് അഡ്മിഷൻ  ചെയ്യുന്നത്., ഞാൻ പരിഹസിച്ചു.
അല്ല, പക്ഷെ ദേവിയാണ് തീരുമാനിക്കുന്നത്. നോക്കിക്കോ.
അത് തന്നെ സംഭവിച്ചു.
വർഷങ്ങൾക്കു ശേഷവും അമ്മയുടെ സംതൃപ്‌തി എന്നെ തഴുകി നിന്നു.
ഇത് ഒരു അമ്മയുടെ കഥ അല്ല, മക്കൾക്ക് വേണ്ടി, അവരുടെ വിജയത്തിന് വേണ്ടി ദേവിയെ നിരന്തരം ഭജിച്ച ആയിരക്കണക്കിന് അമ്മമാർ, അവരുടെ എല്ലാം അമ്മ.
വാർധക്യം വന്നെത്തിയിട്ടും അമ്മ പൊങ്കാല മുടക്കിയില്ല. പൊങ്കാലയിട്ടു കഴിഞ്ഞു വെട്ടിപ്പൊലിയുന്ന തലവേദനയും ഉഗ്രൻ ഛർദിയും ആയി മയിഗ്രൻ അമ്മയെ നിലം പരിസാക്കിയിരുന്നു.  ഇനി
പൊങ്കാലയിടണ്ട എന്നു ഞാൻ വിലക്കി. എന്നെ വെട്ടിച്ചു അമ്മ അത് തുടർന്നു.
നാഴിക കൾ നീളുന്ന നിരയിൽ പൊങ്കാലയിടുന്ന അമ്മമാരുടെ വിയർപ്പും കരിയു എം നിറഞ്ഞ മുഖങ്ങളിൽ ഞാൻ ഇന്നും അമ്മയെ കാണുന്നു.
എന്നെ പ്പോലെ ആയിരങ്ങൾ. അങ്ങനെ ആറ്റുകാൽ പൊങ്കാല ഞങ്ങൾ ആണുങ്ങളുടേത് കൂടിയാകുന്നു.

ലക്ഷക്കണക്കിന് , കത്തുന്ന അടുപ്പുകൾ, കത്തുന്ന വേനൽ, ചുറ്റും  പുക ചുരുളുകൾ. ഉള്ളിൽ ഭക്തിയുടെ, നിർവൃതിയുടെ പൊൻ നൂലുകൾ.
അനന്തപുരി യുടെ സായൂജ്യം.
Kumar. K. A
9447035533

No comments:

Post a Comment